ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിലെ ജനപങ്കാളിത്തം സര്‍ക്കാരിനെയും പോലീസിനെയും അദ്ഭുതപ്പെടുത്തി.
പ്രതീക്ഷിച്ചതിലും വളരെ കൂടുതലാളുകള്‍ സമരത്തിനെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും ബാരിക്കേഡുകള്‍, ടിയര്‍ ഗ്യാസ് ഷെല്ലുകള്‍, ലാത്തിച്ചാര്‍ജ്, എന്നിവയും മഴയു മെല്ലാം അവഗണിച്ചെത്തിയ പെണ്‍കുട്ടികളടങ്ങിയ ജനക്കൂട്ടം വൈകുന്നേരമായിട്ടും പിന്തിയാന്‍ തയാറാകാതെ തുടര്‍ന്നതും പോലീസിനെ വെട്ടിലാക്കി. നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്തു നീക്കാനോ പോലും കഴിയാത്തത്ര വന്‍ ജനക്കൂട്ടമായിരുന്നു പ്രതിഷേധിക്കാനെത്തിയത്.
സോനം വാംഗ്ചുക് നിരാഹാരം ആരംഭിച്ച ദിവസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങ് ജനപിന്തുണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിന് അനുകൂലമായി ഉണ്ടായത്. വാംഗ്ചുകിനെ അറസ്റ്റ് ചെയ്തു നീക്കിയശേഷം ശനിയാഴ്ചയും ഞായറാഴ്ചയും ജന്തര്‍ മന്തറിലെ സമരപ്പന്തലിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു.
ഡല്‍ഹിയിലും വിദൂര സ്ഥലങ്ങളിലുംനിന്നുമുള്ള ഡോക്ടര്‍മാറും ഐഐടി, ഐഐഎം അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ളവരുൾപ്പെടെ നിരവധി പേർ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. കുട്ടികൾക്കൊപ്പം നിരവധി മാതാപിതാക്കളും അനുഭാവം പ്രകടിപ്പിക്കാനായി സമരപ്പന്തലിലെത്തി.
നിര്‍ഭയ കൂട്ടമാനഭംഗത്തിനെതിരേ ദേശീയ തലസ്ഥാനം കണ്ടതിനു സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രതിഷേധവും ശക്തിപ്രാപിക്കുന്നത്. മോദി അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയോ അപ്രധാനമായി ചെറുതായി കൊടുക്കുകയോ ചെയ്തിട്ടും സമൂഹമാധ്യമങ്ങളിലൂടെയാണ് സിജെപി ആളെ കൂട്ടിയത്.
വിദ്യാര്‍ഥിപ്രതിഷേധം ഇനിയും ശക്തിപ്രാപിച്ചാല്‍ അപകടമാണെന്നും എത്രയും വേഗം അമര്‍ച്ച ചെയ്യണമെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് കവാടങ്ങൾ അടച്ചിട്ടു
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ യുവതീയുവാക്കള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് നിരോധനാജ്ഞയും ബാരിക്കേഡുകളും അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും മറികടന്നു പാര്‍ലമെന്റ് ഗേറ്റിൽ എത്തിയതോടെ പാര്‍ലമെന്റിന്റെ എല്ലാ കവാടങ്ങളും ഒരു മണിക്കൂറോളം അടച്ചിട്ടു.
2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിനുശേഷം ആദ്യമായാണു സുരക്ഷയുടെ പേരില്‍ പകല്‍സമയത്ത് പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളും ഒരേസമയം അടച്ചിട്ടതെന്ന് മുതിര്‍ന്ന എംപിമാര്‍ പറഞ്ഞു.
എംപിമാര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുങ്ങി. ലോക്സഭയും രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ പലതവണ നിര്‍ത്തിവച്ചതിനാലും ഉച്ചഭക്ഷണത്തിനുമായി മന്ത്രിമാരും എംപിമാരും പുറത്തേക്കു പോകുന്ന സമയത്തായിരുന്നു ഗേറ്റടയ്ക്കല്.